

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി.) പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.(Supreme Court strongly criticizes foreign media report on Ahmedabad plane crash)
വിമാനാപകടം പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിത്തീർക്കുന്ന വിദേശ മാധ്യമ റിപ്പോർട്ടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോർട്ട് വളരെ മോശമായ രീതിയിലാണെന്ന് കോടതി കുറ്റപ്പെടുത്തി. "അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല," എന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.
വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരും മുമ്പേ പൈലറ്റുമാർക്കെതിരെ റിപ്പോർട്ട് നൽകിയ വിദേശ മാധ്യമത്തിന്റെ നടപടിയെയാണ് സുപ്രീം കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചത്.