ന്യൂഡൽഹി: സ്ത്രീയെ കടന്നുപിടിക്കുന്നതും വസ്ത്രത്തിന്റെ ചരട് അയക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇത് വെറും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി (Supreme Court Pyjama String Case). ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2025 മാർച്ച് 17-നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി വന്നത്.
പ്രതിയുടെ പ്രവൃത്തി ബലാത്സംഗത്തിനുള്ള ഒരുക്കം മാത്രമാണെന്നും അതിനാൽ സ്ത്രീയുടെ അന്തസ്സ് ലംഘിച്ചതിനുള്ള കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഇതിനെതിരെ ‘വി ദ വിമൻ’ എന്ന എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, പ്രതികൾക്കെതിരായ പോക്സോ നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ പുനഃസ്ഥാപിച്ചു.
ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ കൂടുതൽ മാനുഷിക പരിഗണനയും സംവേദനക്ഷമതയും പുലർത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജഡ്ജിമാരുടെ വിധിന്യായങ്ങൾ നിയമതത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുമ്പോൾ തന്നെ ഇരകളുടെ അവസ്ഥയോട് സഹതാപം പുലർത്തുന്നതാകണം. ജഡ്ജിമാരുടെ പെരുമാറ്റത്തിലും കോടതി നടപടികളിലും ഇത്തരം കേസുകളിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. വിദേശ ഭാഷകളിലെ സങ്കീർണ്ണമായ പദപ്രയോഗങ്ങൾ ഒഴിവാക്കി ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും കോടതി കൂട്ടിച്ചേർത്തു.
Summary: The Supreme Court on Tuesday overturned a controversial Allahabad High Court ruling, declaring that groping and untying a woman’s pyjama string constitutes an “attempt to rape” rather than a mere “preparation.”



