ന്യൂഡൽഹി: വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക നിരീക്ഷണം (Supreme Court on Premarital Sex). മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെട്ട ശേഷം വിവാഹത്തിന് മുൻപേ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന രീതിയെ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് വിമർശിച്ചു. വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും അപരിചിതരാണെന്നും അവിടെ അന്ധമായ വിശ്വാസത്തിന് സ്ഥാനമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
വിവാഹത്തിന് മുമ്പ് ആരെയും അന്ധമായി വിശ്വസിക്കരുത്. അപരിചിതരുമായി ഇടപഴകുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കണം. ഇത്തരം നിർദ്ദേശങ്ങൾ പഴയ രീതികളായി തോന്നാമെങ്കിലും ഇന്നത്തെ കാലത്ത് ഇവയ്ക്ക് വലിയ പ്രസക്തിയുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഡൽഹിയിലും ദുബായിലും വെച്ച് പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇതിൽ എങ്ങനെയാണ് ഒരാളെ അറിഞ്ഞ ഉടനെ ശാരീരിക ബന്ധത്തിന് തയ്യാറാകുന്നത് എന്ന് കോടതി ചോദിച്ചു.
കർശനമായ ജീവിത സാഹചര്യങ്ങളിൽ വളരുന്നവർ ഇത്തരം ബന്ധങ്ങളിലേക്ക് പോകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് മധ്യസ്ഥതയിലൂടെ (Mediation) തീർപ്പാക്കാൻ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കോടതിയുടെ ഈ നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ബന്ധങ്ങളിൽ കോടതി ഇത്തരത്തിൽ ധാർമ്മിക വിധി തീർപ്പുകൾ നടത്തുന്നത് ഉചിതമല്ലെന്നാണ് ഉയരുന്ന വിമർശനം.



