ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത് നിയമവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ-പാക്കിന്റെ തലവൻ പ്രതീക് ജെയിന്റെ ഓഫീസിലും വീട്ടിലും നടന്ന റെയ്ഡ് മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞുവെന്ന ഇ.ഡി.യുടെ ഹർജിയിലാണ് നടപടി.(Supreme Court issues notice to Mamata Banerjee, case against ED stayed)
സംസ്ഥാന ഏജൻസികൾ (പോലീസ്) ഒരിക്കലും കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന രീതിയിൽ പ്രവർത്തിക്കരുത്. റെയ്ഡിനെത്തിയ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ കൊൽക്കത്ത പോലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. റെയ്ഡ് നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിച്ചുവെക്കാൻ കോടതി നിർദ്ദേശിച്ചു.
അന്വേഷണ ഏജൻസികൾ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ, തിരഞ്ഞെടുപ്പെന്ന് പറഞ്ഞ് അന്വേഷണം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഒരു ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തുവെന്നും സോളിസിറ്റർ ജനറൽ ആരോപിച്ചു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മോഷ്ടിക്കാനാണ് ഇ.ഡി. ശ്രമിച്ചതെന്ന് മമത ബാനർജി വാദിച്ചു.