ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം 24-ന് വീണ്ടും പരിഗണിക്കും.(Supreme Court issues notice to Centre and Ladakh administration on Sonam Wangchuk's release plea)
സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജിയാണ് ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ചാര്യ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. സോനം വാങ്ചുക്കിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റും ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം വാങ്ചുക്ക് ഏർപ്പെട്ടു എന്നാണ് ലേ ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. നേരത്തെ ഹർജി സുപ്രീംകോടതി പരിഗണിച്ചതിനു പിന്നാലെ, ജയിലിൽ കഴിയുന്ന സോനം വാങ്ചുക്കിനെ സന്ദർശിക്കാൻ ഭാര്യ ഗീതാഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നു.
ലഡാക്കിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ.) പ്രകാരം കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ലഡാക്കിന് സംസ്ഥാന പദവി അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രദേശത്ത് പ്രക്ഷോഭം നടന്നത്.