ന്യൂഡൽഹി: പെൺമക്കൾ വിവാഹിതരായി എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ മരണാനന്തരമുള്ള ആശ്രിതനിയമനത്തിനുള്ള (Supreme Court verdict married daughters compassionate appointment) അവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിർണ്ണായകവും ചരിത്രപരവുമായ വിധിയുമായി സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് രാജ്യത്തെ മുഴുവൻ സ്ത്രീ ജീവനക്കാർക്കും പെൺമക്കൾക്കും വലിയ ആശ്വാസമേകുന്ന ഈ സുപ്രധാന വിധി.
ഉത്തർപ്രദേശിൽ അന്തരിച്ച ഒരു റേഷൻ കടയുടമയുടെ മകൾ നൽകിയ ഹർജിയിലാണ് പരമോന്നത കോടതിയുടെ ഈ ശക്തമായ ഇടപെടൽ. പിതാവിന്റെ മരണത്തിന് പിന്നാലെ, കുടുംബത്തിന്റെ ഉപജീവനമാർഗ്ഗമായിരുന്ന റേഷൻ കടയുടെ ലൈസൻസ് ആശ്രിതനിയമന വ്യവസ്ഥ പ്രകാരം തനിക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മകൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, വിവാഹിതരായ സ്ത്രീകൾ നിയമപ്രകാരം ‘കുടുംബം’ എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്നും, അതിനാൽ ആശ്രിതനിയമനത്തിന് ഇവരെ പരിഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ മുൻ വിധി.
ഈ വിധി പൂർണ്ണമായും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. പെൺമക്കൾ വിവാഹിതരാകുമ്പോൾ അവർക്ക് മാതാപിതാക്കളുടെ കുടുംബവുമായുള്ള ബന്ധം അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹിതരായ പെൺമക്കളെ കുടുംബം എന്ന ഔദ്യോഗിക നിർവചനത്തിൽ നിന്ന് മാറ്റിനിർത്തുന്നത് തികച്ചും അന്യായവും ലിംഗവിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഡിവിഷൻ ബെഞ്ച് അടിവരയിട്ടു പറഞ്ഞു.
വിവാഹിതരായ മക്കൾക്ക് ജോലി നൽകുന്നത് കുടുംബത്തിൽ മറ്റൊരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കുമെന്ന വാദങ്ങളും കോടതി തള്ളി. ലിംഗസമത്വവും വ്യക്തിസ്വാതന്ത്ര്യവും മുൻനിർത്തി, ആശ്രിതനിയമന ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ ഈ വിധി വിവിധ സംസ്ഥാന സർക്കാരുകൾക്ക് വഴിയൊരുക്കും.
Story Summary: The Supreme Court, led by Justices P.S. Narasimha and Alok Aradhe, ruled that married daughters cannot be denied compassionate appointments. The Court set aside an Allahabad High Court order, terming the exclusion of married daughters from the definition of ‘family’ as unconstitutional.

