ന്യൂഡൽഹി: വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ മൾട്ടി ക്രോർ തൊഴിലുറപ്പ് അഴിമതിക്കേസിൽ പ്രതിയായ കരാറുകാരൻ എ. റാഷിദിന് സുപ്രീംകോടതിയുടെ താത്കാലിക ആശ്വാസം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ റാഷിദിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയത്. എന്നാൽ, രണ്ട് കോടി രൂപയോ അതിന് തുല്യമായ ആസ്തിയോ വിചാരണക്കോടതിയിൽ കെട്ടിവെക്കണമെന്ന് കോടതി നിർദ്ദേശിച്ചു.(Supreme Court grants temporary protection to accused in Thondernad fraud case)
ഹർജി പരിഗണിക്കവേ, പ്രതി ഒളിവിൽ പോകരുതെന്ന് കോടതി അഭിഭാഷകൻ മുഖേന കർശന നിർദ്ദേശം നൽകി. കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം. ഇതിനുപുറമെ, വിചാരണക്കോടതി നിർദ്ദേശിക്കുന്ന മറ്റ് ജാമ്യവ്യവസ്ഥകൾ കൂടി പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആട്ടിൻകൂട്, കോഴിക്കൂട് നിർമ്മാണം, കിണർ നിർമ്മാണം തുടങ്ങിയ പദ്ധതികളിലാണ് പ്രധാനമായും അഴിമതി നടന്നത്. തട്ടിപ്പിന് പിന്നിൽ രണ്ട് ജീവനക്കാരാണെന്നും ഭരണസമിതിക്ക് ഇതിൽ അറിവില്ലെന്നുമാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സുപ്രീംകോടതിയുടെ പുതിയ നിബന്ധനകൾ കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും.