ന്യൂഡൽഹി: ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ തുടരാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റിവെച്ചു.(Supreme Court allows trial to continue in Sanjith murder case)
കൊലപാതകത്തിന്റെ ക്രൂരതയെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണത്തോടെയാണ് കോടതി വിചാരണ തുടരാൻ നിർദേശിച്ചത്. "ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്, അതിനപ്പുറം പിന്നെ എന്താണ് ഉള്ളത്?" എന്നും സുപ്രീം കോടതി ചോദിച്ചു.
പ്രതികൾ നൽകിയ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. പ്രതികൾക്ക് നേരെ പകരം വീട്ടലിന് സാഹചര്യമുണ്ടെന്നും സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഇത് സംസ്ഥാനത്ത് വർഗ്ഗീയ സംഘർഷത്തിന് വഴിവെക്കുമെന്നും കേരളം കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം: പ്രതികൾ കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ വിവരവും സംസ്ഥാനം കോടതിയിൽ സമർപ്പിച്ചു. കേസിലെ അഞ്ച് പ്രതികളാണ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയുമായി സമീപിച്ചത്.
പാലക്കാട് എലപ്പുള്ളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ.എസ്.എസ്. ബൗദ്ധിക് പ്രമുഖുമായിരുന്ന സഞ്ജിത്തിനെ (27) കൊലപ്പെടുത്തിയത് 2022 നവംബർ 15-ന് രാവിലെയാണ്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കിണാശ്ശേരി മമ്പ്രത്ത് വെച്ച് കാറിലെത്തിയ അക്രമി സംഘം ഇടിച്ചിട്ട് വീഴ്ത്തി അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ. കേസിൽ ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.