ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന എസ്.ഐ.ആർ നടപടികൾ തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബർ 2-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.(Supreme Court allows SIR process to continue in Kerala)
ഹർജിയിൽ ഇടപെടണോ, ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്ന് അന്ന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ പ്രത്യേക സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. എസ്.ഐ.ആറിലെ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കേരള ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ജില്ലാ കളക്ടർമാർ അടക്കം ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചതാണെന്ന് കമ്മിഷൻ കോടതിയെ ബോധിപ്പിച്ചു. രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിൽ പ്രശ്നമുണ്ടാക്കുന്നതെന്നും കമ്മിഷൻ വാദിച്ചു. നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കമ്മിഷൻ അറിയിച്ചു. കമ്മിഷൻ പറയുന്നതല്ല സാഹചര്യമെന്ന് കേരള സർക്കാർ എതിർവാദം ഉന്നയിച്ചു.
തമിഴ്‌നാടിന്റെ ഹർജിയിൽ ഡിസംബർ 1-നകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തമിഴ്നാടിനും കേരളത്തിനും പ്രത്യേക സത്യവാങ്മൂലം നൽകാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.