
മുംബൈ: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തിൽ മാനേജരും ഇവന്റ് മാനേജരും അറസ്റ്റില്‍. മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയുമാണ് അറസ്റ്റിലായത്. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും സിദ്ധാര്‍ത്ഥ ശര്‍മയെ ഗുരുഗ്രാമില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ശ്യാംകനു മെഹന്ത സിംഗപ്പൂരില്‍ ഒളിവിലായിരുന്നു.
ഒക്ടോബര്‍ ആറിന് മുമ്പ് ഗുവാഹാട്ടിയിലെ സിഐഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ചാണ് ശ്യാംകനു മെഹന്തയെ അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ ഒരു അപാര്‍ട്‌മെന്റില്‍ വെച്ചാണ് സിദ്ധാര്‍ഥ് ശര്‍മ അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ടീം ഡല്‍ഹിയിലുണ്ടെന്നും മറ്റൊരു ടീം സിംഗപ്പൂരിലേക്ക് പോകുമെന്നും ജനങ്ങള്‍ പൊലീസില്‍ വിശ്വസിക്കണമെന്നും അസം ഡിജിപി ഹര്‍മീത് സിങ്ങ് വ്യക്തമാക്കി.
സംഭവത്തിൽ സുബീന്റെ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ ഗുവാഹാട്ടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ സുബീന്‍ കയറിയെ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ജ്യോതി. സുബീന്റെ സഹോദരനും പൊലീസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന്‍ സഞ്ജീവ് നരെയ്ന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സുബീന്‍ മരിക്കുന്ന സമയത്ത് ഇവരെല്ലാവരും സിംഗപ്പൂരിലുണ്ടായിരുന്നു.
സെപ്തംബര്‍ 19ന് നീന്തുന്നതിനിടെയുണ്ടായ അപകടത്തിലായിരുന്നു സുബീന്‍ ഗാര്‍ഗ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില്‍ സംസ്‌കരിച്ചത്.