മുംബൈ: മഹാരാഷ്ട്രയിലെ സതാറ ജില്ലയിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ സബ് ഇൻസ്പെക്ടർ (എസ്ഐ) ഗോപാൽ ബദ്നെ അറസ്റ്റിൽ. ബദ്നെ ഫാൽട്ടൺ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നുവെന്ന് സതാറ എസ്പി തുഷാർ ദോഷി അറിയിച്ചു.(Sub-inspector arrested on Female doctor's suicide)
സതാറയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടറെ വ്യാഴാഴ്ച രാത്രി ഫാൽട്ടണിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്ഐ ബദ്നെ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രശാന്ത് ബങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും ഡോക്ടർ കൈവെള്ളയിൽ കുറിപ്പെഴുതിയിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കറിനെ നേരത്തെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ഇയാളെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡോക്ടർ വാടകയ്ക്ക് താമസിച്ചിരുന്നത് ബങ്കറിൻ്റെ അച്ഛൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ബങ്കറിനെ ഫോണിൽ വിളിച്ചിരുന്നതായും കണ്ടെത്തി.
പീഡനത്തെക്കുറിച്ച് ഡോക്ടർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. എസിപിക്ക് പരാതി നൽകി മൂന്ന് മാസമായിട്ടും എസ്ഐക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
ആശുപത്രിയിലെ ചില മെഡിക്കൽ റിപ്പോർട്ടുകൾ മാറ്റാൻ ഡോക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി മറ്റൊരു ബന്ധു ആരോപിച്ചു. രാഷ്ട്രീയക്കാരിൽ ചിലർ പലപ്പോഴും അവരോട് മെഡിക്കൽ റിപ്പോർട്ടുകൾ മാറ്റാൻ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറെ സമ്മർദത്തിലാക്കാൻ ശ്രമിച്ച എംപിയെ കേസിൽ പ്രതിയാക്കണമെന്ന് ബിജെപി എംഎൽഎ സുരേഷ് ധാസ് ആവശ്യപ്പെട്ടു.
ഡോക്ടർക്ക് ഇഎൻടിയിൽ എംഡി (ഡോക്ടർ ഓഫ് മെഡിസിൻ) ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എംബിബിഎസ് കോഴ്സിനായി എടുത്ത 3 ലക്ഷം രൂപയുടെ ലോൺ അടച്ചുതീർന്നിട്ടില്ലെന്നും കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അമ്മാവൻ വ്യക്തമാക്കി. "അവളുടെ അച്ഛൻ കർഷകനാണ്. അവൾ ഡോക്ടറായി. എംഡി പഠിക്കാൻ അവൾ ആഗ്രഹിച്ചു," അമ്മാവൻ പറഞ്ഞു.
ഡോക്ടറെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ആശുപത്രി അധികൃതർ അവർക്ക് പോസ്റ്റ്‌മോർട്ടം ഡ്യൂട്ടികൾ നൽകിയിരുന്നു എന്നും ബന്ധുക്കളായ മറ്റ് രണ്ട് ഡോക്ടർമാർ ആരോപിച്ചു.