
ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവത്തെ തുടർന്ന് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചു.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ആർത്തവത്തെ തുടർന്ന് ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചത്.
കുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോൾ പെൺകുട്ടി പുറത്ത് ഇരിക്കുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോൾ ആർത്തവത്തെ തുടർന്ന് പുറത്ത് ഇരിക്കാൻ പ്രിൻസിപ്പൽ പറഞ്ഞെന്ന് പെൺകുട്ടി വെളുപ്പെടുത്തി.
സ്‌കൂളിലെ ദാരുണ സംഭവത്തെ കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു ദിവസം മുമ്പ് നടന്ന പരീക്ഷയിലും കുട്ടിയെ പുറത്തിരുത്തിയതായും വീഡിയോയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് കോയമ്പത്തൂർ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അന്വേഷണ റിപ്പോർട്ട് ലഭിച്ചയുടൻ കർശന നടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ അറിയിച്ചു.