സമസ്തിപൂർ : ബിഹാറിലെ സമസ്തിപൂരിൽ പരീക്ഷ എഴുതുന്നതിനിടെ ബിരുദ വിദ്യാർത്ഥിനി പരീക്ഷാ സെന്ററിൽ പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ എക്കണോമിക്‌സ് വിദ്യാർത്ഥിനിയും മാൽപൂർ സ്വദേശിനിയുമായ രവിത കുമാരിയാണ് കോളേജിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച നടന്ന ഡിഗ്രി പരീക്ഷയ്ക്കിടയിലായിരുന്നു സംഭവം.(Student gives birth in exam hall in Bihar)
എട്ട് മാസം ഗർഭിണിയായിരുന്ന രവിത പരീക്ഷാ ഹാളിലെത്തിയപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ അധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക രവിതയെ ഉടൻ തന്നെ അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് മാറ്റിയിരുത്തി.
ഉടൻ തന്നെ ആംബുലൻസ് വിളിച്ചെങ്കിലും അത് എത്തുന്നതിന് മുൻപേ യുവതി പ്രസവിക്കുകയായിരുന്നു. കോളേജിലെ വനിതാ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു പ്രസവം നടന്നത്. പിന്നീട് അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ തന്നെ അധികൃതരെ വിവരമറിയിച്ചിരുന്നതായും എന്നാൽ ആശുപത്രിയിലെത്തിക്കാൻ അധികൃതർ വൈകിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ അടിയന്തര സാഹചര്യത്തിൽ വിദ്യാർത്ഥിനിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.