ഡൽഹി : പരിഹസിച്ചത് ചോദ്യം ചെയ്തതിന് പതിനഞ്ചുകാരിക്ക് സഹപാഠികളുടെ ക്രൂര പീഡനം. വിദ്യാർത്ഥിനിയെ ബ്ലെയ്ഡിന് കൊണ്ട് കുത്തിക്കീറിയായിരുന്നു കൗമാരക്കാരികളുടെ പ്രതികാരം. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയിൽ. ഡൽഹി രോഹിണിയിലാണ് അതിദാരുണ സംഭവം നടന്നത്.
രണ്ട് സ്കൂളിലെ വിദ്യാർത്ഥിനികൾക്കിടയിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്. 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ് 15കാരിയെ ബ്ലെയ്ഡിന് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹപാഠികളുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിൽ.
ക്ലാസ് മുറിയിൽ വച്ച് 15കാരിയെ അക്രമികളുടെ സുഹൃത്ത് പരിഹസിക്കുന്നതും കളിയാക്കുന്നതും പതിവായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇത് പരിഗണിക്കാതെ പോവുന്നതായിരുന്നു പതിവ് രീതി. എന്നാൽ ഓഗസ്റ്റ് 9 ന് സഹപാഠിയോട് 15കാരി ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇതിലെ പ്രതികാരമായായിരുന്നു കൂട്ടം കൂടിയുള്ള ആക്രമണം.
ആക്രമിച്ച കുട്ടികൾക്ക് തന്നോട് എന്തെങ്കിലും ശത്രുതയുള്ളതായി അറിയില്ലെന്നാണ് 15കാരി വിശദമാക്കുന്നത്. സ്കൂളിന് പുറത്ത് നടന്ന് പോകുന്ന 15കാരിയെ തടഞ്ഞ് വച്ച് വിദ്യാർത്ഥിനികൾ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.