ഡെറാഡൂൺ: ഡെറാഡൂണിൽ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി മരിച്ചു. ത്രിപുരയിൽ നിന്നുള്ള ആഞ്ചൽ ചക്മ (24) ആണ് രണ്ടാഴ്ചക്കാലം പോരാടിയ ശേഷം വെള്ളിയാഴ്ച ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഡിസംബർ 9-ന് നടന്ന ക്രൂരമായ ആക്രമണത്തിൽ ആഞ്ചലിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.(Student attacked for questioning racial slur, dies while undergoing treatment)
ഡെറാഡൂണിലെ സെലാകി പ്രദേശത്തെ മാർക്കറ്റിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹോദരൻ മൈക്കിളിനൊപ്പം എത്തിയതായിരുന്നു ആഞ്ചൽ. അവിടെയുണ്ടായിരുന്ന ആറംഗ സംഘം ഇവരെ തടഞ്ഞുനിർത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. "ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് കാണിക്കേണ്ടത്?" എന്ന് ആഞ്ചൽ തിരിച്ചുചോദിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ആറംഗ സംഘം യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ആഞ്ചലിന്റെ സഹോദരൻ മൈക്കിളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരു വർഷത്തിലേറെയായി ഡെറാഡൂണിൽ വിദ്യാർത്ഥികളാണ് ഇരുവരും. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ശനിയാഴ്ച ആഞ്ചലിന്റെ മൃതദേഹം അഗർത്തലയിൽ എത്തിച്ചതോടെ ത്രിപുരയിൽ പ്രതിഷേധം ആളിക്കത്തി. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ (Hate Crime) കർശനമായ ദേശീയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കൻ മേഖലയിലെ കോളേജുകളിൽ വിദ്യാർത്ഥി സംഘടനകൾ സമരം ആരംഭിച്ചു.