പൂനെ: എട്ട് പേർ മരിക്കുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വൻ അപകടത്തെ തുടർന്ന് 30 കിലോമീറ്ററായി കുറച്ച വേഗപരിധി, പൂനെ സിറ്റി ട്രാഫിക് പോലീസ് പരിഷ്കരിച്ചു. റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അവലോകനത്തിനും ഗതാഗത ഡാറ്റാ വിശകലനത്തിനും ശേഷം വേഗപരിധി ഇപ്പോൾ 40 കിലോമീറ്ററായാണ് ഉയർത്തിയിരിക്കുന്നത്.(Speed limit revised on Pune's Katraj Bypass)
പൂനെ-ബാംഗ്ലൂർ ഹൈവേയിലെ കാത്രജ്-ദേഹു റോഡ് ബൈപ്പാസിലുള്ള നാവലെ ബ്രിഡ്ജ് ഭാഗത്താണ് നവംബർ 13-ന് വൈകുന്നേരം അമിത വേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടമുണ്ടായത്. ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡി.സി.പി.) ഹിമ്മത് ജാദവ് അറിയിച്ചതനുസരിച്ച്, 30 കി.മീ. വേഗപരിധി ഏർപ്പെടുത്തിയ ശേഷം സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നു.
ഒരു അന്താരാഷ്ട്ര ട്രാഫിക് ഡാറ്റാ മോണിറ്ററിംഗ് ഏജൻസി നൽകിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളും ട്രാഫിക് പ്രശ്നങ്ങളും വിശദമായി വിശകലനം ചെയ്തു. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേഗപരിധി 40 കി.മീറ്ററായി ഉയർത്താൻ തീരുമാനമെടുത്തത്.
മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച്, കാത്രജ് ന്യൂ ടണലിനും നാവലെ ബ്രിഡ്ജിനും ഇടയിലുള്ള കാത്രജ് ഔട്ടർ ബൈപ്പാസ് റോഡിൽ (ഭുംകർ ബ്രിഡ്ജ് മുതൽ നാവലെ ബ്രിഡ്ജ് വരെ) പരമാവധി വേഗപരിധി 40 കിലോമീറ്ററാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഡി.സി.പി. പുറത്തിറക്കി. 2025 ഡിസംബർ 4 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.