ന്യൂഡൽഹി: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയുണ്ടോയെന്ന് വിദഗ്ധ പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് വിവരം.(Sonia Gandhi’s health condition is stable, under observation)
ഡോക്ടർമാരുടെ പ്രത്യേക സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ ആശുപത്രിയിൽ സോണിയയ്ക്കൊപ്പമുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വൻ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

