ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു ( Sonam Wangchuk Detention Revoked). കഴിഞ്ഞ സെപ്റ്റംബറിൽ ലേയിൽ നടന്ന സംഘർഷങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയിരുന്നത്. നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്‌ചുക്കുള്ളത്.
ലഡാക്കിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും വിവിധ വിഭാഗങ്ങളുമായി അർത്ഥവത്തായ ചർച്ചകൾ നടത്തുന്നതിനുമാണ് വാങ്‌ചുക്കിന്റെ തടവ് റദ്ദാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൊതു സമാധാനം നിലനിർത്താനാണ് അദ്ദേഹത്തെ തടങ്കലിൽ വെച്ചിരുന്നതെന്നാണ് സർക്കാർ വിശദീകരണം. മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നേതാക്കളുമായി ചർച്ചകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിൽ നാലുപേർ കൊല്ലപ്പെടുകയും 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് വാങ്‌ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേപ്പാളിലെയും ബംഗ്ലാദേശിലെയും മാതൃകയിൽ പ്രക്ഷോഭം നടത്താൻ അദ്ദേഹം യുവാക്കളെ പ്രേരിപ്പിച്ചുവെന്ന് കേന്ദ്രം ആരോപിച്ചിരുന്നു.
വാങ്‌ചുക്കിന്റെ അറസ്റ്റിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വാങ്‌ചുക്കിന്റെ തടവ് നിയമവിരുദ്ധമാണെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ലഡാക്കിലെ വിദ്യാർത്ഥികൾ, വ്യാപാരികൾ, വിനോദസഞ്ചാര മേഖല എന്നിവരെ പ്രതിഷേധങ്ങൾ പ്രതികൂലമായി ബാധിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
Summary
The Union Government has decided to revoke the detention of climate activist Sonam Wangchuk, who was held under the National Security Act (NSA) in Jodhpur jail following violent protests in Leh last September. The Ministry of Home Affairs stated that the decision aims to foster peace and facilitate dialogue with stakeholders in Ladakh.

