ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഡൽഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ ചേരികളിലെ താമസക്കാരോടാണ് മാർച്ച് 6-നകം ഒഴിഞ്ഞുപോകാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.(Slums near Prime Minister’s residence in Delhi being cleared, Around 700 families face eviction)
മൂന്ന് ചേരികളിലായി താമസിക്കുന്ന 717 കുടുംബങ്ങളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുന്നത്. മാർച്ച് ആറിനകം ഒഴിഞ്ഞില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഒഴിഞ്ഞുപോകാത്തവർക്ക് പുനരധിവാസത്തിന്റെ ഭാഗമായി സാവ്ദ ഘേവ്രയിലെ ഡിയുഎസ്ഐബി കോളനിയിൽ ഫ്ലാറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ താമസസ്ഥലത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ഈ കോളനിയിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചേരികൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് 2025 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പുനരധിവാസ ചട്ടങ്ങൾ പാലിച്ചും നിവാസികളുടെ സുരക്ഷ ഉറപ്പാക്കിയും മാത്രമേ ഒഴിപ്പിക്കൽ നടത്താവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിൽ വീണ്ടും മെയ് 13-ന് വാദം കേൾക്കാൻ ഇരിക്കെയാണ്, കോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ സർക്കാർ തിടുക്കത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത്.

