ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കുമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) അധികൃതർ അറിയിച്ചു. സർവകലാശാലകളെ 'വെറുപ്പിന്റെ പരീക്ഷണശാലകളാക്കി' മാറ്റാൻ അനുവദിക്കില്ലെന്ന് ജെഎൻയു പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.(Slogans against PM Modi, JNU says strict action against students)
കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസിൽ നടന്ന പ്രകടനത്തിനിടെയാണ് വിവാദമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
സംഭവത്തിൽ ഡൽഹി പൊലീസിന് സർവകലാശാല കത്തെഴുതിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നതെന്ന് സർവകലാശാല ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പുറത്താക്കൽ, ക്യാമ്പസിൽ നിന്നുള്ള സ്ഥിരമായ വിലക്ക് എന്നിവ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ പ്രോത്സാഹിപ്പിക്കില്ലെന്നാണ് സർവകലാശാലാ നിലപാട്. മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സർവകലാശാല അവകാശപ്പെടുമ്പോഴും, അക്കാര്യം ഡൽഹി പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.