ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയെ സുപ്രീം കോടതിയിൽ എതിർത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം നൽകി. ഈ ആവശ്യം ഉന്നയിക്കാൻ സംസ്ഥാന സർക്കാരിന് നിയമപരമായി സാധിക്കില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.(SIR should not be postponed, Election Commission opposes Kerala government's demand in Supreme Court)
തിരഞ്ഞെടുപ്പ് വിഷയങ്ങൾ കമ്മിഷന്റെ മാത്രം അധികാരപരിധിയിൽ വരുന്നതാണ്. ഏതെങ്കിലും തരത്തിൽ തടസ്സമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതിയെ സമീപിക്കേണ്ടത്. നിലവിൽ എസ്.ഐ.ആർ. നടപടികളോ പ്രാദേശിക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും ജില്ലാ കളക്ടർമാർ പൂർണ്ണ സഹകരണം നൽകുന്നുണ്ടെന്നും കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു.
അതിനാൽ, എസ്.ഐ.ആർ. നടപടികൾ ഒരു കാരണവശാലും നീട്ടിവെക്കരുതെന്നും കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്.ഐ.ആർ. നടപടികൾ നീട്ടി വെക്കണമെന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാരിനായി ചീഫ് സെക്രട്ടറി നൽകിയ റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.