

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. സംസ്ഥാന സർക്കാരിന് പുറമെ പ്രധാന രാഷ്ട്രീയ പാർട്ടികളായ സി.പി.എം, സി.പി.ഐ, കോൺഗ്രസ് എന്നിവരും നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.(SIR in Kerala, Petitions in Supreme Court today)
നിലവിലെ എസ്.ഐ.ആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് അതത് പാർട്ടികൾക്കായി ഹർജി നൽകിയത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കാൻ നീക്കം നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
നടപടികൾ ഒരു കാരണവശാലും നീട്ടിവയ്ക്കരുതെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. എസ്.ഐ.ആർ നടപടികൾ നിലവിൽ അന്തിമഘട്ടത്തിലാണ്. അതിനാൽ ഈ ഘട്ടത്തിൽ കോടതി ഇടപെടലുകൾ ഉണ്ടാകരുതെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് ലക്ഷത്തിലധികം പേർക്ക് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.