കൊൽക്കത്ത: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (SIR) ബംഗാളിലെ ബൂത്ത് ലെവൽ ഓഫീസർമാർ ആശങ്ക അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിഎൽഒമാരുടെ സംഘടന പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് (CEO) നിവേദനം സമർപ്പിച്ചു.(SIR, Booth level officers in Bengal concerned about security)
"പ്രാദേശിക നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ ബിഎൽഒമാരെ നിർബന്ധിക്കുന്നു. പലരെയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്." – ബിഎൽഒ ഫോറം നിവേദനത്തിൽ പറയുന്നു.
പ്രശ്നബാധിതമായ എല്ലാ ബൂത്തുകളിലും/പ്രദേശങ്ങളിലും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വനിതാ ബിഎൽഒമാരുടെ സുരക്ഷയ്ക്കായി വനിതാ സേനയെ വിന്യസിക്കണമെന്നും ആവശ്യമുയർത്തി.
നേരത്തെ, എസ് ഐ ആർ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ച ആയിരത്തോളം ബിഎൽഒമാർക്ക് പശ്ചിമ ബംഗാൾ സിഇഒ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സംസ്ഥാനത്ത് 80,681 ബിഎൽഒമാരാണുള്ളത്. നവംബർ 4 മുതൽ ഒരു മാസം വീടുകൾ തോറും കയറിയിറങ്ങി കണക്കെടുപ്പ് നടത്താനാണ് കമ്മീഷൻ നിർദ്ദേശം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക ഡിസംബർ 9-നും അന്തിമ പട്ടിക 2026 ഫെബ്രുവരി 7-നും പ്രസിദ്ധീകരിക്കും. എസ് ഐ ആർ ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, യഥാർത്ഥ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്താൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും (TMC) വ്യക്തമാക്കി. ബംഗാളിൽ 2026-ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.