ചണ്ഡീഗഡ്: ഗുരു നാനക് ദേവിൻ്റെ പ്രകാശ് പർവ് ആഘോഷിക്കാൻ പാകിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ സിഖ് തീർത്ഥാടകരുടെ സംഘത്തിൽ നിന്ന് കാണാതായ വനിത ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാനിൽ ഒരാളെ വിവാഹം കഴിച്ചതായി സൂചന. പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 52 വയസ്സുള്ള സരബ്ജിത് കൗറിനെ കുറിച്ചാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.(Sikh woman goes missing in Pakistan, Report says she converted to Islam and married a Pakistani national)
നവംബർ 13-ന് 1,992 സിഖ് തീർത്ഥാടകരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെങ്കിലും സരബ്ജിത് കൗർ മാത്രം സംഘത്തിൽ ഉണ്ടായിരുന്നില്ല. പുറത്തുവന്ന 'നിക്കാനാമ' (ഇസ്ലാമിക വിവാഹ ഉടമ്പടി) എന്ന ഉറുദു രേഖയിൽ, ലാഹോറിൽ നിന്ന് ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര സ്വദേശിയായ നാസിർ ഹുസൈനെ കൗർ വിവാഹം കഴിച്ചതായി പറയുന്നു.
വിവാഹത്തിന് മുമ്പ് സരബ്ജിത് കൗർ ഇസ്ലാം മതം സ്വീകരിക്കുകയും പേര് 'നൂർ' എന്ന് മാറ്റുകയും ചെയ്തു എന്നും സ്ഥിരീകരിക്കാൻ കഴിയാത്ത ഈ രേഖയിൽ പറയുന്നതായി റിപ്പോർട്ട് ചെയ്തു. ഏകദേശം 30 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന കർണൈൽ സിംഗ് ആയിരുന്നു സരബ്ജിത്തിൻ്റെ ആദ്യ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് സുഗമമാക്കുന്ന ഉഭയകക്ഷി കരാറിൻ്റെ ഭാഗമായി നവംബർ നാലിനാണ് സരബ്ജിത് ഉൾപ്പെടെയുള്ള സംഘം വാഗാ-അട്ടാരി അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചത്. ഏകദേശം 10 ദിവസത്തെ തീർത്ഥാടനത്തിന് ശേഷം സംഘം നവംബർ 13-ന് തിരികെ എത്തിയപ്പോഴാണ് സരബ്ജിത് കൗറിനെ കാണാനില്ലെന്ന് വ്യക്തമായത്.
പാകിസ്ഥാനിൽ നിന്ന് പുറത്തുകടക്കുകയോ ഇന്ത്യയിൽ പ്രവേശിക്കുകയോ ചെയ്ത കുടിയേറ്റ രേഖകളിൽ സരബ്ജിത്തിൻ്റെ പേര് കാണുന്നില്ല. സരബ്ജിത് കൗർ ഇന്ത്യയിലേക്ക് തിരികെ വരാതിരുന്നതിനെ തുടർന്ന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഉടൻ തന്നെ പഞ്ചാബ് പോലീസിനെ വിവരമറിയിച്ചു. അവരുടെ തിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മിഷൻ പാകിസ്ഥാൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷം ഗുരു നാനക് ദേവിൻ്റെ 555-ാമത് ജന്മവാർഷികമായിരുന്നു പ്രകാശ് പർവ് ദിനം.