ഡല്‍ഹി : സുപ്രീം കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകൻ രാകേഷ് കിഷോറിനെ വിട്ടയച്ചു.മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അഭിഭാഷകനെ വിട്ടയച്ചത്.രാകേഷ് കിഷോറിനെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിട്ടയച്ചത് എന്നാണ് വിവരം.
അതേ സമയം, ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ഇയാളെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രാകേഷ് കിഷോറിന് ചെരിപ്പുകളും രേഖകളും കൈമാറാനും റജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രാകേഷ് കിഷോറിന്റെ കൈയില്‍ നിന്ന് ഒരു വെള്ളക്കടലാസിലെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നടക്കമുള്ള കാര്യങ്ങള്‍ ഈ കുറിപ്പില്‍ എഴുതിയിരുന്നതായി പോലീസ് അറിയിച്ചു. നേരത്തെ ഷൂ എറിയുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും രാകേഷ് കിഷോർ ഇത്തരം കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു.