ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ ഷെൽ ഇന്ത്യ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.(Shell India hikes fuel prices, Diesel increased by Rs 25.01)
പെട്രോൾ ലിറ്ററിന് 7.41 രൂപ വർധിപ്പിച്ചു. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. ഡീസൽ ലിറ്ററിന് 25.01 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയത്തിന് 133.52 രൂപയുമായി നിരക്ക് ഉയർന്നു. പ്രാദേശിക നികുതികൾ അനുസരിച്ച് ഓരോ നഗരങ്ങളിലും ഈ വിലയിൽ നേരിയ വ്യത്യാസമുണ്ടാകാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയപ്പോഴും രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ ഇന്ധനവില വർധിപ്പിക്കാതെ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയാണ്.

