

കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള കഹോഗ് ഗ്രാമത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള സുരക്ഷാ സേനയുടെ നീക്കം രണ്ടാം ദിവസവും തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Search for terrorists in Kathua, One security officer injured; Army cordon off forest area)
ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ബില്ലാവർ പോലീസ് സ്റ്റേഷൻ പരിധിയിലെ കമദ് നള്ളയിൽ ഒരു ഭീകരനെ നാട്ടുകാർ കണ്ടതാണ് തിരച്ചിലിന് വഴിത്തിരുവായത്. പാകിസ്താൻ ബന്ധമുള്ള രണ്ട് മുതൽ മൂന്ന് വരെ ജയ്‌ഷെ മുഹമ്മദ് ഭീകരർ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് തിരച്ചിൽ ആരംഭിച്ചു.
സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കനത്ത മഞ്ഞും വനമേഖലയിലെ ദുർഘടമായ ഭൂപ്രകൃതിയും വകവെക്കാതെയാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. രാത്രിയിൽ താൽക്കാലികമായി നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു.
വനത്തിനുള്ളിലെ കമദ് നള്ള, ധനു പരോൾ മേഖലകൾ പൂർണ്ണമായും സുരക്ഷാ സേനയുടെ വലയത്തിലാണ്. സി.ആർ.പി.എഫ് (CRPF), ആർമി, ബി.എസ്.എഫ് എന്നിവരുടെ കൂടുതൽ സംഘങ്ങൾ പ്രദേശത്തെത്തിയിട്ടുണ്ട്. ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും ആധുനിക സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് അതിർത്തി മേഖലകളിൽ ഉൾപ്പെടെ സുരക്ഷാ ഗ്രീഡ് കർശനമാക്കിയിട്ടുണ്ട്.