
ന്യൂഡൽഹി : 2025-ലെ വഖഫ് ഭേദഗതി നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. പുതുതായി പ്രാബല്യത്തിൽ വന്ന നിയമത്തിലെ വിവിധ വ്യവസ്ഥകളിൽ ആശങ്ക ഉന്നയിക്കുന്ന 73 ഹർജികൾ കോടതി പരിശോധിച്ചു. നിയമത്തിന് ഇടക്കാല സ്റ്റേ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു.(Waqf act amendment )
എന്നാൽ 'വഖഫ് ബൈ യൂസർ' എന്ന സമ്പ്രദായത്തിന് കീഴിൽ രജിസ്റ്റർ ചെയ്തതോ പ്രഖ്യാപിക്കപ്പെട്ടതോ ഉൾപ്പെടെ ഏതെങ്കിലും വഖഫ് സ്വത്തിൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന് നിർദ്ദേശിച്ചു. എല്ലാ വഖഫ് സ്വത്തുക്കളും-എങ്ങനെ തരംതിരിച്ചു എന്നത് പരിഗണിക്കാതെ തന്നെ-അടുത്ത വാദം കേൾക്കുന്നത് വരെ നിലവിലെ അവസ്ഥയിൽ തന്നെ സംരക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാലയളവിൽ ഒരു വഖഫ് ബോർഡിലും പുതിയ നിയമനങ്ങൾ നടത്തരുതെന്നും നിർദേശിച്ചു.
പ്രസക്തമായ രേഖകൾ സഹിതം പ്രാഥമിക പ്രതികരണം സമർപ്പിക്കാൻ കേന്ദ്രത്തിന് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ, നിയമനിർമ്മാണത്തിൽ ചില നല്ല വ്യവസ്ഥകൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ നിയമത്തിന് പൂർണ്ണമായ സ്റ്റേ ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയം ജുഡീഷ്യൽ പരിഗണനയിലിരിക്കെ നിലവിലെ സാഹചര്യം തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.