

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിവിൽ, ക്രിമിനൽ വിചാരണകളിൽ നിന്ന് ആയുഷ്‌കാല സംരക്ഷണം നൽകുന്നതിനെതിരെ സുപ്രീം കോടതി ഇടപെടുന്നു. 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്' പ്രകാരം നൽകിയിട്ടുള്ള ഈ അമിത സുരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
ഭരണഘടനാ ശില്പികൾ സുപ്രീം കോടതി ജഡ്ജിമാർക്ക് പോലും നൽകാത്ത വിധത്തിലുള്ള വിപുലമായ നിയമ പരിരക്ഷയാണ് പാർലമെന്റ് ഇപ്പോൾ കമ്മീഷണർമാർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും ഇത്രത്തോളം വിപുലമായ നിയമ സംരക്ഷണമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ഇളവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, നിയമ ഭേദഗതി ഉടനടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. എങ്കിലും, ഭരണഘടനാപരമായ ഉന്നത പദവികൾ വഹിക്കുന്നവർക്ക് ഇത്തരം ഇളവുകൾ അനുവദിക്കാമോ എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു.