ന്യൂഡൽഹി: പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെച്ചൊല്ലിയുള്ള വിവാദം ശക്തമായ സാഹചര്യത്തിൽ, നടപടിയെ ന്യായീകരിച്ച് ബി.ജെ.പി. രംഗത്തെത്തി. ബി.ജെ.പി. ദേശീയ വക്താവ് സംബിത് പാത്ര വാർത്താസമ്മേളനം നടത്തിയാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.(Sanchar Saathi is not for espionage, but for security, says BJP)
'സഞ്ചാർ സാഥി' ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയം കലർത്തുന്നത് അനാവശ്യമാണെന്നും സംബിത് പാത്ര പറഞ്ഞു. സഞ്ചാർ സാഥി ആപ്പിന് സന്ദേശങ്ങൾ വായിക്കാനോ, ഫോൺ കോളുകൾ കേൾക്കാനോ, വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനോ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
സൈബർ സുരക്ഷ ഉറപ്പാക്കാനും വ്യാജന്മാരെ തടയാനുമാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്. നഷ്ടപ്പെട്ട ഫോണുകൾ ഉടമകൾക്ക് തിരിച്ചു ലഭിക്കുന്നതിനും ആപ്പ് സഹായകമാകും. വിവാദമുണ്ടാക്കുന്ന പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സംബിത് പാത്ര രൂക്ഷമായ പ്രതികരണം നടത്തി. "ആരുടെ മനസ്സിലാണോ കള്ളത്തരമുള്ളത് അവർ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കില്ല. ചിലർ കോടികളുടെ അഴിമതി നടത്തിയ കേസിൽ ജാമ്യത്തിലാണ് നടക്കുന്നത്. അവരൊന്നും ഒരു കാരണവശാലും ആപ്പ് ഉപയോഗിക്കില്ല," അദ്ദേഹം പറഞ്ഞു.
നേരത്തെയും ബി.ജെ.പി. എം.പി. ശശാങ്ക് മണി കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ചിരുന്നു. കേന്ദ്ര സർക്കാർ നടപടി സൈബർ സുരക്ഷ ശക്തമാക്കുമെന്നും, ആപ്പ് സ്വകാര്യതയ്ക്ക് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പുറത്തുനിന്നുള്ള ആപ്പുകളാണ് യഥാർത്ഥത്തിൽ ഭീഷണിയെന്നും സ്വദേശി ആപ്പുകൾക്ക് മുൻഗണന നൽകണമെന്നും എം.പി. ആവശ്യപ്പെട്ടിരുന്നു.