ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണിത്. എന്നാൽ ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല.(Safety of Indian ships in Strait of Hormuz, Centre neither confirms nor denies reports)
ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടന്ന സംഭാഷണത്തിൽ കപ്പലുകളുടെ സുരക്ഷയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ താൽപ്പര്യങ്ങളുണ്ടെന്നും വക്താവ് വ്യക്തമാക്കി. കപ്പലുകൾക്ക് അനുമതി നൽകിയെന്ന വാർത്തയെക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് അവിടത്തെ ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ മടങ്ങിത്തുടങ്ങി. അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാർക്ക് മടങ്ങാനുള്ള സൗകര്യം എംബസി ഒരുക്കിയിട്ടുണ്ട്.

