ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ അവഗണിച്ച് വിമാനം പറത്തിയതിന് എയർ ഇന്ത്യയുടെ നാല് പൈലറ്റുമാർക്കെതിരെ ഡി ജി സി എ നടപടി തുടങ്ങി. ഡൽഹി-ടോക്കിയോ (AI-358), ടോക്കിയോ-ഡൽഹി (AI-357) വിമാനങ്ങളിലെ പൈലറ്റുമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.(Safety lapse, DGCA notice to 4 Air India pilots )
വിമാനത്തിന്റെ സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങൾ ആവർത്തിച്ച് പ്രകടമായിട്ടും മതിയായ ജാഗ്രതയില്ലാതെ പൈലറ്റുമാർ വിമാനം പറത്തിയെന്ന് ഡി.ജി.സി.എ കണ്ടെത്തി. ഡിസംബർ 28-ലെ AI-358 വിമാനത്തിനുള്ളിൽ ഒരു വാതിലിനടുത്ത് പുകയുടെ ഗന്ധം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഗൗരവമായെടുക്കുന്നതിൽ ക്രൂ പരാജയപ്പെട്ടു.
വിമാനത്തിന്റെ വലതുവശത്തെ റീസർക്കുലേഷൻ ഫാനിന് പ്രവർത്തന തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടും വിമാനം പറത്താൻ തീരുമാനിച്ചത് സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ്. എയർക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്‌മെന്റ് ലിസ്റ്റ് (MEL) പാലിക്കൽ എന്നിവയിൽ പൈലറ്റുമാർക്ക് വീഴ്ച സംഭവിച്ചതായി ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് പൈലറ്റുമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൈലറ്റുമാരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ അവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ഡി.ജി.സി.എ കടക്കും.