

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം. മരിച്ച അഞ്ച് പേരിൽ നാല് പേർ ആന്ധ്രാ സ്വദേശികളാണ്.
രാമചന്ദ്ര റാവു (55, ആന്ധ്ര),അപ്പാരാവു നായിഡു (40, ആന്ധ്ര),ബണ്ടാരു ചന്ദ്രറാവു (42, ആന്ധ്ര),രാമർ (45, ആന്ധ്ര),
മുഷ്താഖ് അഹമ്മദ് (30, കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.റോഡിന് സമീപം കാർ നിർത്തിയിട്ട് തീർഥാടകർ ഉറങ്ങുകയായിരുന്നു. ഈ സമയം രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് ശബരിമല തീർഥാടകരുടെ കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണം.ശബരിമല ദർശനത്തിനുശേഷം രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്.