ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് താൽക്കാലിക ആശ്വാസം. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ നിർണായക തീരുമാനമെടുത്തത്.(Sabarimala gold theft case, Supreme Court temporarily stays arrest of S Jayashree)
അടുത്ത മാസം 8, 9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകുന്ന സമയത്ത് ജയശ്രീയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേകം ഉത്തരവിട്ടു. ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2019-ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ കരാറുകാരനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ജയശ്രീ വഴിവിട്ട് അനുമതി നൽകി എന്നതാണ് കേസ്. മിനുട്സിൽ തിരുത്തൽ വരുത്തി സ്വർണപ്പാളികൾക്ക് പകരം 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തി കൊടുത്തുവിട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേരത്തെ ഹൈക്കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.