ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.(Sabarimala gold theft case, SIT tells Supreme Court not to grant bail to S Jayashree)
ദേവസ്വം ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്ന് എസ്.ഐ.ടി കണ്ടെത്തി. ബോർഡ് യോഗത്തിന്റെ മിനുട്സിൽ തിരുത്തലുകൾ വരുത്തി, സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019-ൽ ജയശ്രീ ഉത്തരവിറക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജയശ്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും, ഉദ്യോഗസ്ഥ എന്ന നിലയിൽ ബോർഡിലെ മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഫയലുകൾ നീക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വാദിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യത്തിനായി ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. മുൻപ് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.



