ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിന് പിന്നിൽ റഷ്യൻ എണ്ണ ഇറക്കുമതിയായിരുന്നില്ലെന്ന് രഘുറാം രാജൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കെതിരെ താരിഫ് ചുമത്തിയതിന് യഥാർത്ഥ കാരണം, ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഇന്ത്യ-പാകിസ്താൻ സൈനിക വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് നടത്തിയ പരാമർശങ്ങളും അത് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂറിച്ച് സർവകലാശാലയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ വാദങ്ങൾ അംഗീകരിച്ച് "ഒപ്പം നിന്നതിനാൽ" പാകിസ്താന് താരിഫ് കുറച്ചു നൽകിയെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.(Russian Oil Wasn't An Issue, Raghuram Rajan On US Tariffs On India)
"റഷ്യൻ എണ്ണ ഒരു പ്രശ്നമേ ആയിരുന്നില്ല. വൈറ്റ് ഹൗസിലെ ഒരു വ്യക്തിത്വമായിരുന്നു പ്രധാന പ്രശ്നമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിന് ട്രംപ് ക്രെഡിറ്റ് നേടിയതിന് പിന്നാലെ ഇന്ത്യ നടത്തിയ ചില പരാമർശങ്ങളാണ് കാരണമായത്. പാകിസ്താൻ ഇത് ശരിയായി ഉപയോഗിച്ചു; ട്രംപ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവർ പറഞ്ഞു," - രഘുറാം രാജൻ വ്യക്തമാക്കി.
ട്രംപിന്റെ ഇടപെടൽ ഇല്ലാതെ തന്നെ ഇരു രാജ്യങ്ങളും ഒരു കരാറിലെത്തിയിരുന്നുവെന്ന് ഇന്ത്യ വാദിക്കാൻ ശ്രമിച്ചു. സത്യം ഇതിനിടയിലായിരിക്കാം. എന്നാൽ, അതിന്റെ ഫലം ഇന്ത്യക്ക് 50 ശതമാനം താരിഫും പാകിസ്താന് 19 ശതമാനവും ലഭിച്ചുവെന്നതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇടപെടലാണ് യുദ്ധം അവസാനിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പാകിസ്താൻ ഇത് അംഗീകരിച്ചപ്പോൾ, ഇന്ത്യ ഈ അവകാശവാദത്തെ പലപ്പോഴായി തള്ളിക്കളഞ്ഞിരുന്നു. പാകിസ്താൻ സൈനിക ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ പ്രതിനിധിയെ നേരിട്ടുള്ള ചർച്ചകൾക്ക് സമീപിച്ചതിനെത്തുടർന്നാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇതിന് പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളാവുകയും, യുക്രെയ്നുമായി യുദ്ധത്തിലേർപ്പെട്ട റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഇന്ത്യക്കുമേൽ അധിക ചുങ്കം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ അധിക ചുങ്കം ഏർപ്പെടുത്തിയതിന്റെ യഥാർത്ഥ കാരണം റഷ്യൻ എണ്ണയല്ല എന്നാണ് രഘുറാം രാജൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.