

ന്യൂഡൽഹി: ലക്ഷ്യം നേടിയാലേ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം. യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ലെന്ന് പുടിൻ ആരോപിച്ചു. പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനഫലമായുള്ള യുക്രൈൻ്റെ ചെയ്തികളാണ് റഷ്യയെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Russia has been dragged into the conflict, Ukrainian troops should withdraw, says Putin)
റഷ്യയുടെ പ്രത്യേക സൈനിക നടപടി ഒരു യുദ്ധത്തിൻ്റെ തുടക്കമല്ല. മറിച്ച്, പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് പുടിൻ പറഞ്ഞു. "ഇതെല്ലാം എത്തിച്ചേരുന്നത് ഒരു സംഗതിയിലേക്കാണ്; ഒന്നുകിൽ ആ ഭൂപ്രദേശങ്ങൾ ബലംപ്രയോഗിച്ച് തിരിച്ചുപിടിക്കുക, അല്ലെങ്കിൽ യുക്രൈൻ സൈന്യം പിൻവാങ്ങുക," പുടിൻ കൂട്ടിച്ചേർത്തു.
റഷ്യയും യുക്രൈനും തമ്മിൽ നിലനിൽക്കുന്ന ശത്രുതയെക്കുറിച്ചും പുടിൻ സംസാരിച്ചു. യുക്രൈനിലെ പല പ്രവിശ്യകളിലും റഷ്യൻ ഭാഷ നിരോധിച്ചു, ആളുകളെ ആരാധനാലയങ്ങളിൽനിന്ന് പുറത്താക്കി. ഇതിലൂടെ റഷ്യയുടെ താൽപര്യങ്ങളെ ഹനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ ഏതറ്റംവരെയും പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.