ന്യൂഡൽഹി: ഭാരതീയ ഐക്യ ദിനാഘോഷ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർ.എസ്.എസ്സും ബി.ജെ.പി.യുമാണെന്നും, രാജ്യത്ത് ആർ.എസ്.എസ്സിനെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖർഗെ ഇക്കാര്യം വ്യക്തമാക്കിയത്.(RSS should be banned in the country, says Mallikarjun Kharge)
സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന സംഘപരിവാറിനെ ഖർഗെ വിമർശിച്ചു. രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ സർദാർ വല്ലഭായ് പട്ടേൽ നിർണ്ണായക പങ്ക് വഹിച്ചു. ആർ.എസ്.എസ്സിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സർദാർ വ്യക്തമാക്കിയിരുന്നു. ഗാന്ധിവധത്തിനിടയാക്കിയത് ആർ.എസ്.എസ്. സൃഷ്ടിച്ച അന്തരീക്ഷമാണെന്ന് പട്ടേൽ പറഞ്ഞിരുന്നു.
ആ ഐക്യം നിലനിർത്താൻ ഇന്ദിരാഗാന്ധി ജീവൻ നൽകി. സർദാറിനെ കോൺഗ്രസ് മറന്നു എന്ന് പറയാൻ സംഘപരിവാറിന് അവകാശമില്ല. നെഹ്‌റുവിനും സർദാർ പട്ടേലിനും ഇടയിൽ ഉണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു.
കേന്ദ്രസർക്കാരിന്റെ നടപടികളെയും ഖർഗെ വിമർശിച്ചു. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ചരിത്രവും സത്യവും മൂടിവയ്ക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ്സിൽ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വന്നത് വല്ലഭായ് പട്ടേലിന്റെ കാലത്താണ്. ഇത് മോദി സർക്കാരാണ് എടുത്തു കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ രാജാവിനെ പോലെ ബ്രിട്ടീഷ് തൊപ്പി ധരിച്ചാണ് മോദി ഇരുന്നതെന്നും, മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്നുവെന്നും ഖർഗെ വിമർശിച്ചു.