മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ (Rohit Sharma IPL Record). ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള സീസൺ ഓപ്പണറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ വെറും 39 പന്തിൽ നിന്ന് 78 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതോടെ നൈറ്റ് റൈഡേഴ്സിനെതിരെ മാത്രം രോഹിത് നേടിയ റൺസ് 1,161 ആയി. 36 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം. പഞ്ചാബ് കിങ്‌സിനെതിരെ 36 മത്സരങ്ങളിൽ നിന്ന് 1,159 റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് രോഹിത് കൊൽക്കത്തയ്‌ക്കെതിരെ ഇത്രയും റൺസ് നേടിയത്.
മത്സരത്തിൽ റയാൻ റിക്കൽട്ടനൊപ്പം (81 റൺസ്) ചേർന്ന് രോഹിത് മുംബൈയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. 221 റൺസ് എന്ന കൂറ്റൻ ലക്ഷ്യം അഞ്ച് പന്ത് ബാക്കിനിൽക്കെ മുംബൈ മറികടന്നു. 2012-ന് ശേഷം ആദ്യമായാണ് മുംബൈ ഇന്ത്യൻസ് ഒരു ഐപിഎൽ സീസണിലെ ആദ്യ മത്സരം വിജയിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത് ശർമ്മ (7,124 റൺസ്).

