ന്യൂഡൽഹി: ബീഹാറിലെ മഹാസഖ്യത്തിൽ (മഹാഗഡ്ബന്ധൻ) കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ (RJD) പിടിവാശിയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു. കോൺഗ്രസിന് അനുവദിച്ച ചില സീറ്റുകളിൽ പോലും ആർജെഡി സ്വന്തം സ്ഥാനാർഥികളെ നിർദ്ദേശിച്ചിരുന്നു. 'വിഐപി' (വികാസ്ശീൽ ഇൻസാൻ പാർട്ടി) യെ മുന്നണിയിൽ നിലനിർത്തിയത് രാഹുൽ ഗാന്ധിയുടെ കർശന നിലപാട് കാരണമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.(RJD's stubbornness is the reason for the fight in Bihar alliance, says Congress)
അതേസമയം, ചില സ്ഥലങ്ങളിൽ സൗഹൃദ മത്സരം നല്ലതാണെന്ന് ആർജെഡി കോൺഗ്രസിനെ അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. ബീഹാറിലെ ആകെ 243 മണ്ഡലങ്ങളിൽ മഹാസഖ്യം 249 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ് മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാർത്ഥികൾക്ക് വഴിവച്ചത്.
അതിനിടെ, മത്സരത്തിൽ നിന്ന് പിന്മാറുന്നതായി ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രഖ്യാപിച്ചു. ബീഹാറിൽ മത്സരിക്കാനില്ലെന്ന് ജെഎംഎം നേതാവ് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ്-ആർജെഡി ഗൂഢാലോചനയിൽ ജെഎംഎം പുറത്താകുകയാണെന്നും സോറൻ ആരോപിച്ചു. നേരത്തെ, മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെഎംഎം മുന്നറിയിപ്പ് നൽകി.