

ഭുവനേശ്വർ: ഒഡിഷയിലെ മാൽക്കാൻഗിരി ജില്ലയിൽ തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാനായി സാമൂഹിക മാധ്യമങ്ങൾക്കുള്ള നിരോധനം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ നീട്ടി. രണ്ട് സമുദായങ്ങൾക്കിടയിൽ വലിയ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് വ്യാജ വാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാൻ അധികൃതർ നിരോധനം ഏർപ്പെടുത്തിയത്.(Riots in Odisha, Ban on social media extended)
വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, എക്സ് (X), ഇൻസ്റ്റാഗ്രാം ഉൾപ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ജില്ലയിൽ നിരോധനമുണ്ട്. പ്രകോപനപരവുമായ വാർത്തകൾ പ്രചരിക്കുന്നത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 51 വയസ്സുള്ള സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം പൊറ്റേരു നദിയിൽ നിന്ന് കണ്ടെത്തിയത്. ഈ സംഭവമാണ് ജില്ലയിൽ സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. സംഘർഷത്തിൽ ഇതുവരെ 163 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരു സമുദായങ്ങളും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്ന് നിലവിൽ സ്ഥിതിഗതികൾ ശാന്തമായി വരുന്നതായി കളക്ടർ അറിയിച്ചു. സമാധാനം ഉറപ്പാക്കാൻ സമാധാന സമിതി യോഗം ഇന്നും ചേരും. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.