

ന്യൂഡൽഹി: ജനുവരി 26-നോടനുബന്ധിച്ച് രാജ്യം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങവേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. '26-26' എന്ന രഹസ്യ കോഡിലാണ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്യുന്നത്.
അയോധ്യയിലെ രാമക്ഷേത്രം, ജമ്മുവിലെ രഘുനാഥ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളും ജനത്തിരക്കേറിയ നഗരങ്ങളും ഭീകരർ ലക്ഷ്യമിടുന്നു. പഞ്ചാബിലെ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ലഷ്‌കർ പോഷക സംഘടനയായ 'ഫാൽക്കൺ സ്ക്വാഡ്' സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിലുടനീളം പതിപ്പിച്ചു. ഇതിൽ രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ സൂത്രധാരൻ മുഹമ്മദ് ഷാഹിദ് ഫൈസൽ, മുഹമ്മദ് രെഹാൻ തുടങ്ങിയവർ ഉൾപ്പെടുന്നു.
കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ വലയം കർശനമാക്കി. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമാൻഡോകളെ വിന്യസിച്ചു. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമുണ്ട്.
അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫും ജമ്മുകശ്മീരിൽ സൈന്യവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.