
വാഷിങ്ടൻ : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ. ഇന്ത്യ-യുഎസ് വ്യാപാരക്കാരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കൂടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചര്‍ച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ചില സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ നവംബർ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത് എന്റെ തോന്നൽ മാത്രമാണെന്ന് അനന്തനാഗേശ്വരൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നാഗേശ്വരൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 7നാണ് പ്രാബല്യത്തിൽവന്നത്. രണ്ടാമതു പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27ന് നിലവിൽ വന്നു. ഇന്ത്യയേക്കാൾ റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് പിഴത്തീരുവ ചുമത്തിയിട്ടില്ല.