ന്യൂഡൽഹി: അയൽരാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭീഷണി മുഴക്കി യുവജന നേതാക്കൾ. ബംഗ്ലാദേശിലെ ആഭ്യന്തര മാറ്റങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിനിടെയാണ് ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഈ പ്രകോപനപരമായ പരാമർശങ്ങൾ.(Remember that Pakistan's army and missiles are not far away, Pak-Bangladesh leaders threaten India)
ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഇന്ത്യ ഭീഷണിയുണ്ടാക്കിയാൽ പാക് സൈന്യവും മിസൈലുകളും വിദൂരമല്ലെന്ന് പാക് മുസ്ലിം ലീഗ് യുവജന വിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞു. ഇന്ത്യയുടെ 'അഖണ്ഡ ഭാരത' പ്രത്യയശാസ്ത്രം ബംഗ്ലാദേശിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ അത് ചെറുക്കുമെന്നും, മേഖലയിലെ ഇന്ത്യൻ നീക്കങ്ങളെ പാക് യുവാക്കൾ ജാഗ്രതയോടെയാണ് കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ധാക്കയിൽ നടന്ന റാലിയിൽ എൻസിപി (NCP) നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയ്ക്കെതിരെ ഗുരുതരമായ ഭീഷണിയാണ് ഉയർത്തിയത്. ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുന്നവർക്ക് ഇന്ത്യ അഭയം നൽകുകയാണെങ്കിൽ, ഇന്ത്യയിലെ വിഘടനവാദികൾക്ക് ബംഗ്ലാദേശും അഭയം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് അസ്ഥിരപ്പെട്ടാൽ അതിന്റെ ആഘാതം അതിർത്തി കടന്ന് ഇന്ത്യയിലേക്കും പടരുമെന്ന് ഹസ്നത്ത് അബ്ദുള്ള മുന്നറിയിപ്പ് നൽകി.