ഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദ് ആണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ എൻഐഎ പിടികൂടിയത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിനായി രണ്ട് കിലോയിൽ അധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തി.ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നത്. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും പുൽവാമ സ്വദേശിയുമായ ഡോ ഉമർ ഉൻ നബിയാണ് ഐഇഡി നിറച്ച കാറിൻ്റെ ഡ്രൈവറെന്ന് എൻഐഎ ഫോറൻസിക് സ്ഥിരീകരിച്ചിരുന്നു.
ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഉമർ മുഹമ്മദ് പാർക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനം നടത്തിയ ഉമർ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടർമാരായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവരെ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്തു.