റാഞ്ചി: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികൾ നശിപ്പിച്ചതായി റിപ്പോർട്ട്. തൊണ്ടിമുതൽ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് മയക്കുമരുന്ന് കേസിലെ പ്രതിയെ റാഞ്ചി കോടതി വെറുതെ വിട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അശ്രദ്ധയാണെന്ന് കോടതി നിരീക്ഷിച്ചു.(Rats ate cannabis worth one crore, Court strongly criticizes police , acquits accused)
2002 ജനുവരിയിൽ റാഞ്ചി-രാംഗഡ് ദേശീയപാതയിൽ വെച്ചാണ് 200 കിലോ കഞ്ചാവുമായി ഇന്ദ്രജിത് റായ് എന്ന യുവാവിനെ പോലീസ് പിടികൂടിയത്. ബൊലേറോ വാഹനത്തിൽ കടത്തുകയായിരുന്നു മയക്കുമരുന്ന് ശേഖരം. കേസിന്റെ വിചാരണ വേളയിൽ പിടിച്ചെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ല. സ്റ്റേഷനിലെ 'മൽഖാന'യിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ നശിപ്പിച്ചു എന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇക്കാര്യം പോലീസ് ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്തു.
തൊണ്ടിമുതൽ നശിച്ചതും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും കാരണം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
റാഞ്ചിയിൽ ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, കസ്റ്റഡിയിലുണ്ടായിരുന്ന മദ്യം എലികൾ കുടിച്ചുതീർത്തതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.