
ന്യൂഡൽഹി: ആറു ഭൂഖണ്ഡങ്ങളിലെ നൂറിലേറെ രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പിനെ വളർത്തിയെടുത്ത് ലോകബ്രാൻഡാക്കി മാറ്റിയ പ്രമുഖ വ്യവസായി രത്തൻ ടാറ്റ ഇനി ദീപ്തമായ ഓർമ. പത്മ ഭൂഷണും പത്മ വിഭൂഷണും നൽകി ആദരിച്ച പ്രതിഭയ്ക്ക് സൈനിക ബഹുമതിയോടെ രാജ്യം വിടനൽകി. നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും മുംബൈ നരിമാൻ പോയിന്റിലും അനേകം ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. തുടർന്ന് വേർലിയിലെ ശ്മശാനത്തിൽ സംസ്കാരം നടന്നു.
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സിനിമാതാരങ്ങളും ഉൾപ്പടെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തായത് കാരണം കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായാണ് ചടങ്ങിൽ പങ്കെടുത്തത്.