
ഹൈദരാബാദ്: എലി കടിച്ച് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് ഉയർന്നതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി.സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നുപോയത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
എട്ട് മാസത്തിനിടെ 15 തവണയാണ് കുട്ടിയെ എലി കടിച്ചത്. ഇക്കാലയളവില്‍ നിരവധി കുട്ടികള്‍ക്ക് എലിയിലൂടെ കടിയേറ്റിരുന്നു. കടിയേറ്റവർക്ക് ആന്റി റാബിസ് വാക്സിനും നൽകിയിരുന്നു. വാക്സിന്‍ അമിതമായി എടുത്തതാണ് ശരീരം തളരാന്‍ കാരണമെന്ന് ഡോക്ടർ പറഞ്ഞു.
കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്‌സിന്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയുണ്ടെന്ന് മകൾ പറഞ്ഞിരുന്നു. മകൾക്ക് ഡോക്ടർമാർ ഓവർഡോസ് നൽകി. മറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് സാരമല്ലാത്തതിനാൽ അവര്‍ക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.