ബെംഗളൂരു: സ്വർണക്കടത്തു കേസിൽ, നടി രന്യ റാവുവിന്റെ രണ്ടാനച്ഛൻ, ഡിജിപി രാമചന്ദ്രറാവുവിനെ അഡിഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു. രന്യയുടെ സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാമചന്ദ്ര റാവു. കുടുംബാംഗങ്ങൾ യാത്ര ചെയ്യുമ്പോൾ പൊലീസിനോട് അനുഗമിക്കാൻ നിർദേശിച്ചിരുന്നതായി റാവു മൊഴി നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ രാമചന്ദ്രറാവുവിന്റെ അധികാരം ദുർവിനിയോഗം ചെയ്തെന്ന ആരോപണമാണ് ഉന്നത സമിതി അന്വേഷിക്കുന്നത്. പൊലീസ് ഹൗസിങ് കോർപറേഷൻ എംഡിയുടെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയ രാമചന്ദ്രറാവു ഇപ്പോൾ നിർബന്ധിത അവധിയിലാണ്.
വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ബസവരാജിന്റെ എസ്കോർട്ടോടെ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് രന്യ അറസ്റ്റിലാകുന്നത്.