ബെംഗളൂരു: നടി രന്യ റാവു ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്നത് രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയാണെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ദുബായിൽ നിന്ന് 14.2 കിലോഗ്രാം സ്വർണവുമായി എത്തിയ രന്യയെ മാർച്ച് 3 നാണ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. അഡിഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേൽനോട്ടത്തിലുള്ള സമിതിയാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞയാഴ്ച സമിതി, രാമചന്ദ്ര റാവുവിനെ ചോദ്യം ചെയ്തപ്പോൾ രന്യയുടെ സ്വർണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചു നില്ക്കുകയായിരുന്നു. എന്നാൽ ഡിജിപിയുടെ നിർദേശപ്രകാരമാണ് രന്യയ്ക്ക് എസ്കോർട്ട് പോയതെന്ന് ഹെഡ്കോൺസ്റ്റബിൾ ബസവരാജ് മൊഴി നൽകി. തുടർന്ന് പൊലീസ് ഹൗസിങ് കോർപറേഷൻ എംഡിയുടെ ചുമതലയിൽ നിന്നും റാവുവിനെ മാറ്റി നിർത്തി. മാർച്ച് 15 മുതൽ രാമചന്ദ്രറാവു നിർബന്ധിത അവധിയിലാണ്.
രന്യയുടെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി നാളെ വിധി പറയും. രന്യയ്ക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും കസ്റ്റംസ് നിയമപ്രകാരം ജുഡീഷ്യൽ അന്വേഷണം വേണ്ട കേസാണിതെന്നും റവന്യു ഇന്റലിജൻസ് വാദിച്ചു.